Skip to main content

Motor Cycle Diaries - Part 10 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 10
പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ വരെ കഞ്ചാവിനു അടിമപെടുന്നതും അതിന്റെ വില്പന നടത്തുന്നതും ദൌര്‍ഭാഗ്യകരമാണ്. സര്‍ക്കാറും മറ്റു അതോറിട്ടിയും ഈ വിഷയത്തില്‍ കുറ്റകരമായ മൌനമാണ് പാലിക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കഞ്ചാവ് നശീകരണം എന്ന പേരില്‍ ഒരു പ്രഹസ്സനം ഹിമാചല്‍ പോലീസ് നടത്താറുണ്ട്‌. ശീലങ്ങളും ദു:ശീലങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമയത്ത് ഞാനും കഞ്ചാവ്‌ ഉപയോഗിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കഞ്ചാവാണെന്നും പറഞ്ഞു കാക്കനാട്ടെ ഈച്ചമുക്കില്‍ വെച്ച് റഫീക്ക് തന്നത്. സത്യത്തില്‍ അത് കഞ്ചാവാണോ എന്ന് പോലും എനിക്കറിയില്ല. കാരണം ഒരു ലഹരിയും അതില്‍ നിന്നും ലഭിച്ചില്ല. പിന്നീടൊരിക്കല്‍ ഉപയോഗിച്ചത് ശരിക്കും കഞ്ചാവ് തന്നെ ആയിരുന്നു. കഞ്ചാവിന്റെ ഉപയോഗത്തിന് ശേഷം കഴിച്ച മധുരം നാവില്‍ നിന്നും തുടങ്ങി ശരീരത്തിന്റെ ഓരോ അണുവിലും എത്തിയിരുന്നു.
ഖീര്‍ഗംഗയില്‍ നിന്നും മണികിരണിലേക്കുള്ള യാത്രയില്‍ നിരവധി വീടുകളും അതില്‍ സ്ഥിരമായി താമസിക്കുന്നു എന്ന് കരുതാവുന്ന കുറെ വിദേശികളും കാണുകയുണ്ടായി. അതൊരിക്കലും ഏഷ്യന്‍ വംശജരാവാന്‍ സാധ്യതയില്ല. ഇന്നലെയും ഇന്നുമായി ആര്‍മിയുടെ സാന്നിധ്യമോ പോലീസ് എയിഡ് പോസ്റ്റോ ഞാന്‍ കണ്ടില്ല. ഇവിടെയുള്ള വിദേശികളൊക്കെ തിരിച്ചു പോവുന്നുണ്ടോ ? വിസ പുതുക്കാറുണ്ടോ? ആര്‍ക്കറിയാം. ശരിക്കും കസോള്‍ പോലുള്ള റിമോട്ട് വില്ലേജില്‍ പ്രവേശിക്കുന്നതിന് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്‌ സംവിധാനം ഉണ്ടാക്കണം. ബൈക്ക് എടുത്തു ഞാന്‍ ടെന്റിലേക്കും യോസഫും സംഘവും ഒരു കോഫീ ഷോപ്പിലേക്കും പോയി. ടെന്റിലെത്തിയപ്പോയാണ് അലക്കാന്‍ കൊടുത്ത ഡ്രസ്സ്‌ വാങ്ങിയില്ലല്ലോ എന്നോര്‍ത്തത്.
വീണ്ടും ബൈക്ക് തിരിച്ചു. കാശ് കൊടുത്തപ്പോള്‍ പത്തുമണിക്ക് തന്നെ റെഡി ആയിരുന്നു എന്നും ലോണ്ട്രിയിലെ പയ്യന്‍ പറഞ്ഞു. ഇന്നലെ ഉള്ള ആളല്ല. ചിലപ്പോള്‍ അയാള്‍ അടുത്ത ഷിഫ്ടായിരിക്കും.
ഇന്നിനി മനാലിയിലേക്ക് പോകാതെ കസോളില്‍ തന്നെ നില്‍ക്കാനാണ് കരുതുന്നത്. കാരണം ഇപ്പോള്‍ തന്നെ നാല് മണിയായി. നല്ല ക്ഷീണം ഉണ്ട്. കൈ വിരലിന് എന്തോ പറ്റിയിട്ടുണ്ട്. ഇന്നിനി യാത്ര തിരിച്ചാല്‍ ചിലപ്പോള്‍ വഴിയില്‍ എവിടെയെങ്കിലം തങ്ങേണ്ടി വരും. ഈ കാശിനു റൂമോ മറ്റോ കിട്ടുമോ എന്നറിയില്ല. ടെന്റില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോയാണ് ചൂട് വെള്ളം വന്നത്. കൈ വിരലിനു എന്താണ് പറ്റിയതെന്നു അപ്പോയാണ് എനിക്ക് മനസ്സിലായത്. രണ്ടു വിരല്‍ ശരിക്കും നിവരുന്നില്ല. മുഖം കഴുകാന്‍ കൈ വിടര്‍ത്തി വെള്ളം എടുത്തപ്പോള്‍ വെള്ളം വിരലിന്റെ ഗ്യാപ്പിലൂടെ പുറത്തു പോകുന്നു. വേദനയും ഇല്ല, മടക്കാനും പറ്റുന്നുണ്ട്. നിവര്‍ത്താനാണ് പ്രശ്നം.
കുളി കഴിഞ്ഞ് രബിയെ വിളിച്ച് ഇന്നും കസോളില്‍ തങ്ങുന്നു എന്ന് പറഞ്ഞു. എന്തിനാണ് രബിയിങ്ങനെ വേവലാധിപെടുന്നത്?
കസോളിനെ ചുറ്റിപറ്റി പല കഥകളും പ്രചാരത്തിലുണ്ട്. രാത്രികളില്‍ സഞ്ചാരികളെ കാണാതാവുന്നു, ചിലര്‍ കൊല്ലപെടുന്നു. ഇതെല്ലാം ഞാന്‍ ചിരിച്ചു തള്ളി.
"പ്രേതമോ , ചെകുത്താനോ പ്രശനമില്ല, പക്ഷേ മനുഷ്യര്‍ പ്രശനമാണ്", നിനക്കും ഇതിലൊക്കെ വിശ്വാസമുണ്ടോ എന്ന എന്റെ ചോദ്യത്തിന് രബിയുടെ ഉത്തരം ഇതായിരുന്നു. മാത്രമല്ല ഇടയ്ക്കു ഏതെങ്കിലും ഇന്ത്യന്‍ ടൂരിസ്റിനെ കഞ്ചാവ് കേസ്സില്‍ പെടുത്തുന്നത് അവിടെ പതിവാനേത്രേ. രാത്രി ഭക്ഷണം കഴിക്കാതെയാണ് കിടന്നത്. ഇടക്കെപ്പെയോ എന്റെ പേര് വിളിച്ചതായി തോന്നിയിരുന്നു. ക്ഷീണം കാരണം എണീക്കാന്‍ കഴിഞ്ഞില്ല.
ചെറിയ ഒരു മഴയിലേക്കാണ് അടുത്ത പ്രഭാതം ഉണര്‍ന്നത്. കിടപ്പ് സുഖം കാരണം എണീക്കാനെ തോന്നുന്നില്ല. കിടന്നാല്‍ എത്ര വേണമെങ്കിലും കിടക്കും എന്നറിയാവുന്നതിനാല്‍ കഷ്ടപെട്ട് എണീച്ചു. മഴ തോര്‍ന്നിരിക്കുന്നു. സീറ്റിലെ വെള്ളം തുടച്ചു കളഞ്ഞു. ബൈക്കിന്റെ പല ഭാഗത്തും ചളിയുണ്ട്. പൊടി മഴയില്‍ കുതിര്‍ന്നതാവാം. മനാലിയില്‍ വെച്ച് പറ്റിയാല്‍ ഒന്ന് കഴുകണം. യാത്ര പറയാന്‍ വേണ്ടി ബെര്‍ണാഡോയുടെ ടെന്റില്‍ പോയി. അവരെ അവിടെ കാണുന്നില്ല. ചിലപ്പോള്‍ പുറത്തു പോയിരിക്കാം. ഞാനൊരു പേപ്പറില്‍ പോവുകയാണെന്നും, ഏതെങ്കിലും വഴിയില്‍ വെച്ച് എന്നെങ്കിലും കാണാം എന്നു കുറിച്ച് ടെന്റിനകത്തേക്ക് എറിഞ്ഞു.
കസോളില്‍ വെച്ചാണ്‌ ഒരു ദിവസത്തെ വാടക ബാക്കിയുണ്ടല്ലോ എന്നോര്‍ത്തത്. കസോള്‍ രാവിലത്തെ മഴയില്‍ നനഞ്ഞ കോഴിയെ പോലെയാണ്. ആരെയും കാണുന്നില്ല. യോസഫിനെ വിളിച്ചു കാര്യം പറഞ്ഞു. പക്ഷേ അവനും നിസ്സഹായനായിരുന്നു. അവന്‍ ഇന്നലെ തന്നെ മനാലിയില്‍ എത്തിയിരുന്നു. രണ്ടു വഴിയാണ് എന്റെ മുന്‍പിലുള്ളതു ഒന്ന് ടെന്റിന്റെ ഉടമസ്ഥന്റെ നിര്‍ഭാഗ്യം എന്നാശ്വസിച്ചു നേരെ മനാലി പിടിക്കുക. അല്ലെങ്കില്‍ വീണ്ടും ടെന്റില്‍ പോയി കിടക്കയില്‍ കാശു വെക്കുക. രണ്ടാമത്തെ ഓപ്ഷനാണ് ഞാന്‍ തെരെഞ്ഞെടുത്തത്. അത് കാരണം പിന്നീടൊരു മനസ്താപം ഉണ്ടാകാന്‍ ഇടവരരുത്. പഹാടിയോ ശുദ്ധമായ ഹിന്ദിയോ അറിയുന്ന ഒരാളാണ് എന്റെ സ്ഥാനത്തെങ്കില്‍ കസോളിനെ കുറിച്ച് കൂടുതല്‍ അറിയാമായിരുന്നു.



ചെറിയ ഒരു ചുരത്തിലൂടെയാണ് എന്റെ ബൈക്ക് നീങ്ങുന്നത്‌. ബൈക്കും രാവിലത്തെ മഴയില്‍ നിന്നും ഉണര്‍ന്നു വരുന്നതെയോള്ളൂ. ഇടക്കിടക്ക് ചെറിയ മിസ്സിംഗ്‌. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഹിമാചല്‍ സര്‍ക്കാരിന്റെ ഒരു ബസ്‌ പണി മുടക്കിയിരിക്കുന്നതു കണ്ടു. വളരെ കുറഞ്ഞ ആളുകളെ ഒള്ളൂ. മാന്യമായി വേഷം ധരിച്ച ഒരാള്‍ എന്റെ ബൈക്കിനു കൈ കാണിച്ചു. കൈ കാണിച്ചു എന്നല്ല ലിഫ്റ്റ്‌ തരുമോ എന്ന രീതിയില്‍ കൈ മുദ്ര കാണിച്ചു എന്നാണ് പറയേണ്ടത്. നഗരവാസി എന്ന നിലക്കാണ് മാന്യമായ വേഷം എന്ന് പറയുന്നത്. എല്ലാ വേഷവും മാന്യം തന്നെയാണ്. എന്നാല്‍ ആ വേഷം കാരണമാണ് ഞാന്‍ അയാള്‍ക്ക് ലിഫ്റ്റ്‌ കൊടുത്തത്. ഗ്രാമീണവേഷം ധരിച്ചയാള്‍ ആണെകില്‍ ചിലപ്പോള്‍ ഞാന്‍ കണ്ടതായി ഭാവിക്കുക ഇല്ല. എത്ര ഇടുങ്ങിയതാണാല്ലേ എന്റെ ചിന്തകള്‍ ?
ആര്‍ക്കും ലിഫ്റ്റ്‌ കൊടുക്കില്ല എന്നുറപ്പിച്ചാണ് ചണ്ഡിഗഡില്‍ നിന്നും പുറപ്പെട്ടത്‌.ലിഫ്റ്റ്‌ ചോദിക്കുന്നവന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ടെകില്‍ ഞാന്‍ പെടും എന്ന് ഇന്നലെ രബിയുടെ സംസാരത്തില്‍ നിന്നും മനസ്സിലായിരുന്നു. ഇവന്റെ കയ്യിലും ഒന്നുമില്ല എങ്ങനെ ഉറപ്പിക്കാനാവും?.
ഞാന്‍ മനാലിയിലേക്കാണ് എന്ന് പറഞ്ഞപ്പോള്‍ രാംചന്ദ്, അതാണയാളുടെ പേര് പറഞ്ഞു, തിരിച്ചു കുളു വഴി പോകുന്നതാണ് നല്ലതെന്ന്, കാരണം റോഡാകെ മോശമാണത്രെ. അത് സാരമില്ലെന്നു പറഞ്ഞു മുന്നോട്ടു തന്നെ പോയി. രാംചന്ദ് പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. റോഡെന്ന് പറയാന്‍ പറ്റില്ല, ഒരു ചളിപ്പാത. കാല്‍ കുത്തി കുത്തി എന്റെ ഷൂസ്സാകെ നാശമായി. രാംചന്ദ് മലാന സ്വദേശിയാണെന്നതു എന്നില്‍ കൌതുകമുണര്‍ത്തി.
ഞാനൊരു ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ ആണെന്നും ഇന്ത്യന്‍ ഗ്രാമങ്ങളെ കുറിച്ച് ഒരു ഫീച്ചറിന്റെ ആവിശ്യത്തിനാണ് ഈ യാത്ര എന്നുമുള്ള കള്ളം കേട്ടിട്ടാകണം ബൈക്ക് ഓഫായി. വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്ത് ഒരു ചായകുടിക്കാന്‍ വേണ്ടി ഒരു കടയില്‍ നിര്‍ത്തി. ബുദ്ധിമുട്ടില്ലെങ്കില്‍ നിങളുടെ ഗ്രാമത്തെ കുറിച്ച് ഒന്ന് പറയാമോ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് രാംചന്ദ് പറഞ്ഞു തുടങ്ങിയത്.
"മലാന ക്രീം" എന്ന പ്രോടക്റ്റ് തന്നെയാണ് ഞങ്ങളുടെ ഗ്രാമത്തിനെ കുപ്രസിദ്ധി നേടി തന്നത്. ഞാനിപ്പോള്‍ ജോലി ചെയ്യുന്നത് ചണ്ഡിഗടില്‍ ആണ്. എന്റെ സ്ഥലം കുളു എന്നാണ് ഞാന്‍ പൊതുവേ പറയാറുള്ളത്. കാരണം ഇവിടെ നിന്നാണെന്നറിഞ്ഞാല്‍ ഉടനെ "മലാനാ ക്രീം" ആവിശ്യപെടും. സത്യത്തില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ അറിഞ്ഞു കൊണ്ട് ആരും ഈ കൃഷി ചെയ്യുന്നില്ല. കസോള്‍ പോലുള്ള സ്ഥലങ്ങളിലാണ് ഇതിന്റെ കൃഷിയുള്ളത്. അത് കൃഷി ചെയ്യുന്നവര്‍ക്ക് ഗ്രാമസംഘം കടുത്ത ശികഷയാണ് നല്‍കുക.
ഗ്രാമസംഘമോ? ചായ മൊത്തികുടിക്കുന്നതിനിടക്ക് ഞാന്‍ ചോദിച്ചു.
അതിനുള്ള മറുപടി ഇതും ഇന്ത്യന്‍ ഗ്രാമമോ എന്നൊരു ചിന്തയാണ് എനിക്കുണ്ടായത്.
അലക്സാണ്ടെര്‍ ചക്രവര്‍ത്തിയുടെ മാസിഡോണിയന്‍ സൈന്യം ഈ ഗ്രാമത്തിലാണ് തമ്പടിച്ചതെന്നാണ് കരുതി പോരുന്നത്. ആ സൈന്യത്തിലെ ചിലര്‍ ഇവിടെ താമസമാക്കി എന്നും അവരുടെ പിന്‍തലമുറയാണ് ഇന്നുള്ള മലാന നിവാസികള്‍ എന്നുമാണ് വിശ്വാസം. ആര്യവംശത്തില്‍ പെട്ടവരാണ് ഇവരെന്നാണ് വാദം. ആദ്യമൊക്കെ മറ്റുള്ളവര്‍ ഞങ്ങളെ തൊടുന്നതും, വീട്ടില്‍ വരുന്നതുമൊക്കെ വലിയ തെറ്റായിരുന്നു. ചായയുടെ കാശ് കൊടുക്കാന്‍ വേണ്ടി രാംചന്ദ് സംസാരം നിര്‍ത്തി.
"പിന്നെടെന്തു സംഭവിച്ചു ?"
കാലഘട്ടം മാറിയില്ലേ, അതിനനുസരിച്ച് വിശ്വാസങ്ങളും കുറെയൊക്കെ എടുത്തുപോയി. കൃഷി കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയാത്തത് കൊണ്ട് ഞങ്ങളുടെ തലമുറ വിദ്യാഭാസത്തിനും ജോലിക്കും നഗരത്തെ ആശ്രയിച്ചു തുടങ്ങി. പക്ഷേ വീട്ടിലെത്തുന്നത് വരെ മാത്രമേ ഈ വേഷം കെട്ടല്‍, വീട്ടിലെത്തിയാല്‍ പരമ്പരാഗത വേഷത്തിലേക്ക് തന്നെ മാറും. ഇന്ന് ഞങ്ങളുടെ ക്ഷേത്രത്തില്‍ ഒരു പരിപാടിയുണ്ട്. അതില്‍ പങ്കെടുക്കാന്‍ പോവുകയാണ്. അന്യരെ പ്രവേശിപ്പികില്ല, അല്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങളെ ക്ഷണിക്കുമായിരുന്നു. എന്റെ മനസ്സു വായിചെട്ടെന്നോണം രാംചന്ദ് പറഞ്ഞു.
നേരത്തെ പറഞ്ഞ ഗ്രാമസംഘം, അതെന്താണെന്ന് പറഞ്ഞില്ല.
ഇവിടെത്തെ നിയമങ്ങളും കാര്യങ്ങളും തീരുമാനിക്കുന്നത്‌ പതിനൊന്നംഗ സമിതിയാണ്. ആ സമിതിയിലെ ഒരു അംഗം എന്റെ മുത്തച്ഛനാണ്. ജാമുലാ സന്യാസിയുടെ സ്ഥാനത്താണ് ഈ സമിതി. മുത്തച്ഛന്‍ ഇപ്പോയും കടുത്ത യാഥാസ്ഥിതികന്‍ തന്നെയാണ്.
തമിഴ്നാട്ടിലും ബീഹാറിലുമൊക്കെ കണ്ടു വരുന്ന നാട്ടുകൂട്ടം പോലെയുള്ള ഒരു സംവിധാനമായിരിക്കും എന്നെനിക് തോന്നി.ഇതിനിടക്ക്‌ ഗ്രാമത്തില്‍ എത്തിയത് അറിഞ്ഞില്ല. മൂന്നാല് പേരെ കണ്ടതും രാംചന്ദ് എന്നോട് ബൈക്ക് നിര്‍ത്താന്‍ ആവിശ്യപെട്ടു. രാംചന്ദിന്റെ സുഹൃത്തുകള്‍ ആണവര്‍. അവര്‍ക്ക് എന്നെ പരിചയപെടുത്തി.
അവര് തമ്മില്‍ സംസാരിച്ച ഭാഷ എനിക്ക് മനസ്സിലായില്ല. സംസ്കൃതവും തിബറ്റനും കൂടികലര്‍ന്ന "കനാഷി" ഭാഷയാണെന്ന് രാംചന്ദ് പറഞ്ഞു തന്നു. എന്നോട് യാത്ര പറഞ്ഞു രാംചന്ദ് പോയി. വീണ്ടും തിരിച്ചു വന്നു എന്നോട് പറഞ്ഞു, നിങളുടെ ഫീച്ചറില്‍ മലാനയെ കുറിച്ച് മോശമായൊന്നും എഴുതരുതു. അതിനു മോശമായ ഒന്നും ഇവിടെ ഇല്ലല്ലോ എന്നും ഞാന്‍ മറുപടി കൊടുത്തു. ചിരിച്ചു കൊണ്ട് എന്റെ തോളില്‍ തട്ടികൊണ്ട് രാംചന്ദ് പോയി. ഇനി ഇവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ല, ഇവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും അറിയാന്‍ താല്പര്യം ഉണ്ടെങ്കിലും എന്റെ പൊട്ട ഹിന്ദിയും വെച്ച് അതിനു ശ്രമിക്കുന്നതിലെ ബുദ്ധിമുട്ടോര്‍ത്തു തല്‍ക്കാലം വേണ്ടെന്നു വെച്ചു. ഹിമാചലില്‍ ഇങ്ങനെയുള്ള നിരവധി ഗ്രാമങ്ങള്‍ ഇനിയും ഉണ്ടാവാം.
ചളി നിറഞ്ഞ പാതയും കഴിഞ്ഞു കുളുവില്‍ എത്തി. നല്ല വിശപ്പുണ്ട്. ചെറിയ ഒരു കടയില്‍ കയറി ദാലും റൊട്ടിയും കഴിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. റൈസണിലും പരിസരപ്രദേശങ്ങളിലും രാഫ്ലിംഗ് സംഘത്തിന്റെ തിരക്ക് കാണുന്നുണ്ട്. നഗ്ഗറില്‍ എനിക്കൊരു കൊട്ടാരം കാണാനുണ്ട്. പലതവണ നഗ്ഗര്‍ വഴി പോയിട്ടുണ്ടെങ്കിലും ഈ അടുത്താണ് ഇവിടെ ഇങ്ങനെ ഒരു കൊട്ടാരം ഉണ്ടെന്നു അറിഞ്ഞത്. നഗ്ഗറില്‍ നിന്ന് അകത്തേക്ക് മാറിയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രതീക്ഷിച്ച ഒരു കാഴ്യ്ച്ചയല്ല കൊട്ടാരം സമ്മാനിച്ചത്‌. ഇന്നിതൊരു ഹെറിറ്റേജ് ഹോട്ടല്‍ ആണ്. കല്ലും മരവും കൊണ്ട് നിര്‍മ്മിച്ച ഈ കൊട്ടാരം പരന്നാണ് കിടക്കുന്നത്. പെട്ടെന്ന് ഓര്‍മ്മ വന്നത് പെരിന്തല്‍മണ്ണയിലെ ചെങ്ങര ബാര്‍ ആണ്. എ.ഡി 460 ഇല്‍ രാജാ സിധ് സിംഗാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഈ ഹോട്ടലില്‍ കയറാന്‍ മുപ്പതുരൂപ ടിക്കെട്ടും ഉണ്ട്.
നിരാശയോടെ മനാലിയിലേക്ക് തിരിച്ചു. എന്റെ പ്രിയപെട്ട സ്ഥലമാണ് മനാലി. നിവധി തവണ ഇവിടെ വന്നിട്ടുണ്ട്. പക്ഷേ ഈ സമയത്ത് ഇത് ആദ്യം. ഒന്നെങ്കില്‍ മാര്‍ച്ച്‌ തുടക്കത്തില്‍ അല്ലെങ്കില്‍ നവംബര്‍ അവസാനം. ഹിമാചല്‍ പ്രദേശിനു വേനല്‍ക്കാലത്തും ശൈത്യക്കാലത്തും വിത്യസ്ഥ ഭംഗിയാണ്. മനാലിയിലേക്ക് അടുക്കുന്തോറും ബിയാസ്സിന്റെ ഒഴുക്കിന് ശക്തികൂടുന്നുണ്ട്. ഒരിടത്ത് കനത്ത ബ്ലോക്ക്. വാഹനങ്ങളുടെ നീണ്ട നിര. അരികു പിടിച്ചും, ചാടി ചാടിയും ഒരു വിധം മുന്നിലെത്തി. ഒരു കൂട്ടം ആടുകളും അതിന്റെ ഇടയന്മാരുമാണ് ഈ ബ്ലോക്കിന് കാരണം. മുഴുവന്‍ ആടുകളും റോഡ്‌ കയ്യേറിയിരിക്കുന്നു. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ കാണിച്ച ക്ഷമ എടുത്തു പറയേണ്ടിയിരിക്കുന്നു. വെറുതെ ഹോണടിച്ചു ബഹളം വെക്കുന്നില്ല.
(തുടരും)

Comments

Popular posts from this blog

Motor Cycle Diaries - Part 8 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 8 ട്രെക്കിന്റെ പിറകെ ഒരകലമിട്ടു ഞാനും തുരങ്കത്തിലേക്ക് കയറി. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം. മാണ്ടിയും കുളുവും തമ്മിലുള്ള ദൂരം പരമാവതി കുറഞ്ഞതില്‍ ഈ തുരങ്കത്തിന്റെ പങ്കു വളരെ വലുതാണ്. അകത്തു ചെറിയ വെട്ടം മാത്രമേ ഒള്ളൂ. ഞാന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. തുരങ്കത്തിന്റെ മുകളിലും, വശങ്ങളിലും ഉരുക്ക് കമ്പികള്‍ കൊണ്ട് ഒരു നെറ്റ് പോലെ പിടിപ്പിച്ചിട്ടുണ്ട്. പാറകഷ്ണങ്ങള്‍ ഉതിര്‍ന്നു വീണു അപകടം ഉണ്ടാവതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്. ഈ തുരങ്കത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ബി.ആര്‍.ഒ യുടെ കൈവശമാണ്. തുരങ്കം കഴിഞ്ഞിറങ്ങുന്നത് കുളു താഴ്വരയിലേക്ക് ആണ്. അരികിലൂടെ ബിയാസ് ഒഴുകുന്നുണ്ട്. "ദൈവങ്ങളുടെ താഴ്വര" എന്നാണ് കുളു അറിയപെടുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട് പേരറിയാത്ത ഒട്ടനവധി ചെറിയ അമ്പലങ്ങള്‍ ഉണ്ട്. വഴി വക്കില്‍ ചെറിയ സ്തൂപങ്ങളും. തമിഴ്നാട്ടില്‍ എവിടെയോ മൈല്‍കുറ്റിയെ ദൈവമായി ആരാധിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. തമിഴരുടെ ജീവിതശൈലി വെച്ച് അത് സത്യമാവാനും സാധ്യതയുണ്ട്. കുളു എത്തുന്നതിനു കുറച്ചു മുന്‍പ് ചെറുതായി മഴ ചാറിതുടങ്ങി. മഴ...

Motor Cycle Diaries - Part 6 Credits : Shareef Chungathara

Motor Cycle Diaries - Part 5 Credits : Shareef Chungathara മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 6 ഉറക്കത്തില്‍ അതിമനോഹരമായ ഒരു സ്വപ്നം കണ്ടിരുന്നു. പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമയ ഒരു താഴ്വരയില്‍ ഒരു കൊച്ചു വീട്. കുന്നിന്‍മുകളിലെ മരത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ വീടിന്റെ മുറ്റത്തുതന്നെ എത്തുന്നു. രാത്രികളില്‍ നാടന്‍ വാറ്റിനോട്‌ സാദ്ര്യശ്യമുള്ള കുപ്പിയിലെ പാനീയം കുടിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ പൂത്ത ആകാശം കണ്ടുകൊണ്ട് ഉറങ്ങുന്നു. താഴ്വരയില്‍ ഉരുകുന്ന മഞ്ഞു കണ്ടുകൊണ്ട് ഇഷ്ടിക പാകിയ അടുക്കളയില്‍ രണ്ടു കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൈകള്‍ മാത്രം. മുഖം കാണുന്നതിനു മുന്‍പ് റഫീക്ക് എന്നെ വിളിച്ചുണര്‍ത്തി. കഠിനമായ ദേഷ്യം വന്നെകിലും, റഫീക്ക് ആ യതുകൊണ്ട് മാത്രം തൊണ്ടയില്‍ എത്തിയ മുട്ടന്‍ തെറി ഉമിനീരിന്റെ കൂടെ വിഴുങ്ങി. എണീക്കുന്നില്ലേ എന്ന് ചോദിച്ചു അവന്‍ പോവുകയും ചെയ്തു. ഞാന്‍ വീണ്ടും കണ്ണടച്ച് ആ സ്വപനത്തിന്റെ ബാക്കി കാണാന്‍ കഴിയുമോ എന്ന് നോക്കി. ആരായിരിക്കും അത്? വീണ്ടും സ്വപ്നം റീവൈന്റ് ചെയ്ത് കൈകള്‍ മാത്രം പൌസ് ചെയ്തു നോക്കി. വിരലിലെ മോതിരം കണ്ടാലറിയാം അതവള്‍ തന്നെ, അല്ലെ...

Motor Cycle Diaries - Part 11 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 11 ആട്ടിന്‍പറ്റത്തെ പുറകിലാക്കി ഞാന്‍ മുന്നോട്ടു പോയി. മനാലി എത്തുന്നതിനു മുന്‍പ് റോഡിന്റെ ഇരുവശത്തും അപ്പിള്‍, പ്ലംസ് കൃഷികള്‍ ഉണ്ട്. വിളവെടുപ്പ് കഴിഞ്ഞതും, വിളവെടുത്തുകൊണ്ടിരിക്കുന്നതുമായ കൃഷിയിടങ്ങള്‍. മരത്തില്‍ കയറി പ്ലംസ് പറിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. അവളെ കടന്നു മുന്നോട്ടു പോയെങ്കിലും വീണ്ടും ബൈക്ക് തിരിച്ചു. അവളും അവളുടെ അച്ഛനും അനിയനും അടങ്ങുന്ന സംഘം പ്ലംസ് പറിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖം വെക്തമല്ല. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അവളുടെ അനിയന്‍ തലയാട്ടി. നിറഞ്ഞ കുട്ടയുമായി അവളുടെ അച്ഛന്‍ ഇറങ്ങി വന്നു. ഞാന്‍ വെറുതെ പ്ലംസിന്റെ കുട്ടയിലേക്ക് നോക്കി. ചുവന്നു തുടുത്ത പ്ലംസ്. നാട്ടില്‍ കിട്ടുന്ന പ്ലംസ് ഇത്ര വലിപ്പം ഉണ്ടാവാറില്ല. എന്റെ നോട്ടം അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പിടി വാരി എനിക്ക് തന്നു. ഒരു കൈയ്യില്‍ ഹെല്‍മെറ്റ്‌ ഇരിക്കുന്നതിനാല്‍ ഹെല്‍മെറ്റിന്റെ അകം കാണിച്ചു കൊടുത്തു. ഒരു നിമിഷം ശങ്കിച്ച് നിന്നതിനു ശേഷം വീണ്ടും പ്ലംസ് ഹെല്‍മെറ്റിനകത്തേക്ക് ഇട്ടു തന്നു. സംഗതി ചമ്മിയെങ്ക...