Skip to main content

Motor Cycle Diaries - Part 11 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 11
ആട്ടിന്‍പറ്റത്തെ പുറകിലാക്കി ഞാന്‍ മുന്നോട്ടു പോയി. മനാലി എത്തുന്നതിനു മുന്‍പ് റോഡിന്റെ ഇരുവശത്തും അപ്പിള്‍, പ്ലംസ് കൃഷികള്‍ ഉണ്ട്. വിളവെടുപ്പ് കഴിഞ്ഞതും, വിളവെടുത്തുകൊണ്ടിരിക്കുന്നതുമായ കൃഷിയിടങ്ങള്‍. മരത്തില്‍ കയറി പ്ലംസ് പറിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. അവളെ കടന്നു മുന്നോട്ടു പോയെങ്കിലും വീണ്ടും ബൈക്ക് തിരിച്ചു. അവളും അവളുടെ അച്ഛനും അനിയനും അടങ്ങുന്ന സംഘം പ്ലംസ് പറിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖം വെക്തമല്ല. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അവളുടെ അനിയന്‍ തലയാട്ടി.
നിറഞ്ഞ കുട്ടയുമായി അവളുടെ അച്ഛന്‍ ഇറങ്ങി വന്നു. ഞാന്‍ വെറുതെ പ്ലംസിന്റെ കുട്ടയിലേക്ക് നോക്കി. ചുവന്നു തുടുത്ത പ്ലംസ്. നാട്ടില്‍ കിട്ടുന്ന പ്ലംസ് ഇത്ര വലിപ്പം ഉണ്ടാവാറില്ല. എന്റെ നോട്ടം അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പിടി വാരി എനിക്ക് തന്നു. ഒരു കൈയ്യില്‍ ഹെല്‍മെറ്റ്‌ ഇരിക്കുന്നതിനാല്‍ ഹെല്‍മെറ്റിന്റെ അകം കാണിച്ചു കൊടുത്തു. ഒരു നിമിഷം ശങ്കിച്ച് നിന്നതിനു ശേഷം വീണ്ടും പ്ലംസ് ഹെല്‍മെറ്റിനകത്തേക്ക് ഇട്ടു തന്നു. സംഗതി ചമ്മിയെങ്കിലും ഇന്ന് അത്തായത്തിനു ഉപകരിക്കും. അല്ലു പോറാട്ട കഴിച്ചു മടുത്തിരിക്കുന്നു.
സീസണ്‍ അല്ലാതിരിന്നിട്ടും സഞ്ചാരികളുടെ പ്രവാഹത്തിനൊരു കുറവുമില്ല. മാള്‍ റോഡില്‍ തന്നെയാണ് ബില്‍വീന്ദറിന്റെ ഹോട്ടല്‍. തല്‍ക്കാലം ചെറിയ ഒരു പാര്‍ക്കിങ്ങില്‍ ബൈക്ക് വെച്ച് ഞാന്‍ ഹോട്ടലിലേക്ക് നടന്നു. റൂം വേണോ എന്ന് ചോദിച്ചു കൊണ്ട് പലരും എന്നെ സമീപിച്ചു. ഏജന്റുമാരാണ്. ഡല്‍ഹിയില്‍ നിന്നോ മറ്റു നഗരങ്ങളില്‍ നിന്നോ കുടിയേറിയ ഇത്തരം എജന്റുമാര്‍ കഴുത്തറപ്പന്മാര്‍ ആയിരിക്കും. ഓഫ്‌ സീസണില്‍ മുന്നൂറു രൂപയ്ക്കു വരെ കിട്ടുന്ന റൂം ഇത്തരക്കാരുടെ പിടിയില്‍ പെട്ടാല്‍ ഇരട്ടി കൊടുക്കേണ്ടി വരും. മറ്റു ടൂറിസ്റ്റ് ഇടങ്ങളില്‍ നിന്നും വിത്യസ്തമായി കുറഞ്ഞ സംഖ്യക്ക് നല്ല റൂം ഇവിടെ കിട്ടും. ഹോട്ടലുകളുടെ ആധിക്യം തന്നെ
കാരണം.
എന്നെ ശ്രദ്ധിക്കാന്‍ കഴിയാത്ത വിധം തിരക്കിലായിരുന്നു ബില്‍വീന്ദര്‍. മൂന്നിലധികം ഗ്രൂപ്പ് റൂമിന് വേണ്ടി അവിടെ ഉണ്ടായിരുന്നു. അവരുടെ ഐഡി കാര്‍ഡിന്റെ കോപ്പി എടുക്കുന്നിനിടക്ക് എന്നെ നോക്കി ചിരിച്ചു, പോക്കെറ്റില്‍ നിന്നും കീ എടുത്തു തരുകയും ചെയ്തു. എത്ര സമയം ഷവറിന്റെ കീഴില്‍ നിന്നെന്നറിയില്ല. കുളിച്ചു കഴിഞ്ഞതും വല്ലാത്ത ക്ഷീണം. നിരന്തരമായ യാത്ര എന്നെ തളര്‍ത്തിയോ ?
ഇത്രയും ദിവസത്തെ ക്ഷീണം ഞാന്‍ കിടക്കയിലേക്ക് ഇറക്കി വെച്ചു. സ്വപ്നത്തിലെന്നോണം നിഴല്‍രൂപങ്ങള്‍ റൂമില്‍ ചലിക്കുന്നത് എന്റെ അബോധമനസ്സു അറിയുന്നുണ്ടായിരുന്നു. എണീക്കുമ്പോള്‍ റൂമില്‍ അരണ്ട വെളിച്ചം മാത്രമേ ഒള്ളൂ. സമയം രാത്രി ഒന്‍പതു കഴിഞ്ഞിരിക്കുന്നു. ഇത്ര സമയം എങ്ങനെ ഉറങ്ങാന്‍ കഴിഞ്ഞു എന്നോര്‍ത്തു ഞാന്‍ ആശ്ചര്യപെട്ടു. ലൈറ്റ് ഇട്ടു നോക്കുമ്പോള്‍ ടേബിളില്‍ രണ്ടു കപ്പു ചായ ഉണ്ടായിരുന്നു. തണുത്ത ചായക്ക്‌ മുകളില്‍ പാല്‍പ്പാട സമുദ്രത്തിലെ ഒറ്റപെട്ട ദ്വീപു പോലെ കിടപ്പുണ്ട്. കാരിയറില്‍ ബന്ധിച്ച കാനടക്കം എല്ലാം റൂമില്‍ ഉണ്ട്. ബില്‍വീന്ദറൊ അവന്റെ ശിങ്കിടിയോ കൊണ്ട് വച്ചതാകാം. അധികം ഉറങ്ങിയതിനാല്‍ ആവണം, തലക്ക് വല്ലാത്ത പെരുപ്പ്‌. ഒന്നൂടെ കുളിച് താഴെ വിളിച്ചു ഒരു ചായക്കും പറഞ്ഞു. ചായ കൊണ്ട് വന്നത് ബില്‍വീന്ദര്‍. തന്നെയാണ്. എന്നോട് വിശ്രമിക്കാന്‍ പറഞ്ഞു വീണ്ടും അവന്‍ പോയി. വസ്ത്രം മാറി പുറത്തിറങ്ങി.
നല്ല തണുപ്പുണ്ട്. രാത്രിയിലാണു മനാലി സജീവമാകുന്നത്. മനാലിയുടെ ഹൃദയം എന്ന് പറയാവുന്നതാണ് മാള്‍ റോഡ്‌. സെന്‍ട്രല്‍ മാര്‍ക്കെറ്റില്‍ സഞ്ചാരികള്‍ കയറി ഇറങ്ങുന്നു. രസഗുള വില്‍പനക്കാര്‍, കുളു ഷാള്‍ വില്‍പനക്കാര്‍, തണുപ്പിനുള്ള വസ്ത്രവില്പനക്കാര്‍ തുടങ്ങിയവരൊക്കെ അവരുടെതായ തിരക്കുകളിലാണ്. ചിരിച്ചും കളിച്ചും, സംസാരിച്ചും നേരം കളയുന്ന കുടുംബങ്ങളും കമിതാക്കളും. തെരുവിലൂടെ നടന്നു രണ്ടു ബിയറും, ചിക്കന്‍ കബാബും മേടിച്ചു ഞാന്‍ റൂമിലേക്ക് നടക്കുന്നതിനിടക്ക് ബൈക്ക് ഓക്കേ ആണോ എന്ന് നോക്കി. എത്ര രൂപക്കും കബാബ് ലഭിക്കും. മസാലയിട്ട ചിക്കന്‍ നമ്മുടെ മുന്‍പില്‍ വെച്ച് തന്നെ പാകം ചെയ്തു തരും.

റൂമിനോട്‌ ചേര്‍ന്ന്‍ ബാല്‍ക്കണി എന്നൊക്കെ പറയാവുന്ന ചെറിയ ഒരു ചായ്പ്പുണ്ട്. മാള്‍ റോഡിലേക്കാണ് അത് തുറക്കുന്നത്. അവിടെ ഇരുന്നു ബിയര്‍ സിപ് ചെയ്യുകയും, കബാബ് കഴിക്കുകയും ചെയ്തു. ഇവിടെ ഇരുന്നാല്‍ ഓരോ മനുഷ്യന്റെ മുഖത്തെ ഭാവങ്ങളും കാണാന്‍ കഴിയും. ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കുസൃതി, കുട്ടികള്‍ ഉണ്ടാക്കുന്ന വഴക്ക്, കമിതാക്കളുടെ ലജ്ജ, കച്ചവടക്കാരുടെ പ്രതീക്ഷ എല്ലാം. ഒളിഞ്ഞു നോട്ടമല്ല, അന്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമല്ല. വെറും കൌതുകം.
തണുപ്പിനു ശക്തി കൂടിയപ്പോള്‍ ഞാന്‍ റൂമിലേക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ബില്‍വീന്ദര്‍ വരികയും കുറച്ചു സമയം സംസാരിക്കുകയും ചെയ്തു. രബിയുടെ ഒരു ബന്ധുവാണ് ബല്‍വീന്ദര്‍. ഡല്‍ഹിയിലെ സിക്ക് വിരുദ്ധ കലാപസമയത്ത് ഇങ്ങോട്ട് കുടിയേറിയതാണ് ബില്‍വീന്ദറിന്റെ മാതാപിതാക്കള്‍. രബിക്ക് കിട്ടുന്ന എല്ലാ സൌകര്യവും എനിക്കും ചെയ്തു തരാറുണ്ട്. രാവിലെ ബൈക്ക് സര്‍വിസ് ചെയ്യാന്‍ അവനെ ഏല്‍പ്പിച്ചു. കൂട്ടത്തില്‍ ലേ ട്രിപ്പിനു മുന്നോടിയായുള്ള ചെക്കപ്പും നടത്താന്‍ പറഞ്ഞു.
ശൂന്യതയിലേക്കാണ് ഉണര്‍ന്നത്. പ്രതേകിച്ചോന്നും ചെയ്യാനില്ലാത്തതിനാല്‍ കുറച്ചു സമയം ടി.വി
കണ്ടു. ഫ്രെഷായി പുറത്തിറങ്ങി. ഭക്ഷണം കഴിച്ചു ബില്വീണ്ടരിന്റെ ബൈക്കും മേടിച്ചു ചുമ്മാ കറങ്ങാനിറങ്ങി. ഒരു തരം റീ-ചാര്‍ജിംഗ് എന്ന് പറയാം. മാള്‍ റോഡില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറിയുള്ള ഓള്‍ഡ്‌ മനാലിയിലേക്കാണ് പോയത്. തിരക്കുകളില്‍ നിന്നും മാറി ശാന്ത സുന്ദരമാണ് ഓള്‍ഡ്‌ മനാലി. ഇവിടെയും വിദേശികള്‍ ദീര്‍ഘകാലം താമസിക്കാറുണ്ട്. അതിനു ശേഷം യൂത്ത് ഹോസ്റ്റലില്‍ പോയി യോസഫിനെ കാണാം എന്ന് കരുതിയാണ് ഇറങ്ങിയത്‌ എന്നാല്‍ അതിനു മുന്‍പേ യോസഫും സംഘവും എന്നെ കണ്ടു മുട്ടി. അവര്‍ ലേയിലേക്കുള്ള യാത്രയില്‍ ആണ്. പറ്റിയാല്‍ ലേയില്‍ വെച്ച് കാണാം എന്നും പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. വീണ്ടും മാള്‍ റോഡില്‍ വന്നു മുകളിലേക്ക് പോയി. അവിടെയാണ് ഹടിംബ ക്ഷേത്രം ഉള്ളത്.
സാധാരണ ഡിസംബര്‍ ആദ്യത്തില്‍ തന്നെ മനാലി മഞ്ഞില്‍ പുതയും. റോഡ്‌ മുഴുവന്‍ മഞ്ഞലിഞ്ഞുള്ള നീര്‍ച്ചാലുകള്‍ രൂപപ്പെടും. ഹടിംബ ക്ഷേത്രനട ഒഴികെ മഞ്ഞില്‍ കുളിക്കും. 1533 ലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതുന്നത്. അസുരനായ ഹിടുംബയുടെ സഹോദരിയാണ് ഹടുംബ എന്നും അതല്ല മഹാഭാരതത്തിലെ ഭീമന്റെ ഭാര്യയാണ് ഹടുംബ എന്നും വിശ്വസിക്കുന്നവരുണ്ട്. ഭീമന്റെ ഭാര്യ എന്ന ഐതിഹ്യത്തെ ബലപെടുത്തികൊണ്ട് ഘടോല്‍കചന്റെ ഒരു ക്ഷേത്രവും കുറച്ചു മാറിയുണ്ട്. ഇത്തരം ക്ഷേത്രങ്ങള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ മറ്റെവിടെയും കാണാനുള്ള സാധ്യത ഇല്ല. ദേവിക്ക് പ്രതേക രൂപമൊന്നുമില്ല, ഒരു ശിലയെ പ്രതിഷിടിച്ചു അതിനെ ദേവിയായി സങ്കല്‍പ്പിക്കിന്നു. ഫെബ്രുവരി പതിനാലിന് ദേവിയുടെ ജന്മദിനം ഘോര്‍പൂജ എന്ന പേരില്‍ ആഘോഷിക്കുന്നു. ക്ഷേത്രത്തിനു ചുറ്റും പൈന്‍മരങ്ങള്‍ ഉണ്ട്. മഞ്ഞുമൂടുന്ന സമയത്ത് സകേറ്റിംഗ് നടക്കാറുണ്ട്.
മനാലിയില്‍ നിന്നും കുറച്ചു മാറിയാണ് വസിഷ്ഠ ഗ്രാമം. ഏകദേശം അഞ്ചു കിലോമീറ്റര്‍ ഉണ്ടാകും. ബിയാസ്സില്‍ ആത്മഹൂതിക്ക് ശ്രമിച്ച വസിഷ്ഠ മുനി ഈ ഗ്രാമത്തിലാണ് പിന്നീടു താമസിച്ചത് എന്നാണ് വിശ്വാസം. രോഹിത്തംഗ പാസ്സിലേക്കുള്ള വഴിയില്‍ നിന്നും അകത്തേക്ക് മാറിയാണ് ഗ്രാമം. ചൂട് നീരുറവ തന്നെയാണ് ഇവിടെത്തെ പ്രധാന ആകര്‍ഷണം. ശ്രീരാമ സഹോദരന്‍ ലക്ഷ്മണന്‍ ആണ് ഈ ചൂട് നീരുറവ സൃഷിടിചെതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ചൂട് വെള്ളം ഒരു സംഭരണിയില്‍ വീഴ്ത്തി കുളിക്കാനുള്ള ഒരു സജീകരണവും ഇവിടെ ഉണ്ട്. പക്ഷേ വൃത്തിയില്ല. ഒരു സായിപ്പ് അതില്‍ കുളിക്കുന്നുന്മുണ്ട്. പുറത്തു ഈ വെള്ളം തന്നെ പൈപ്പില്‍ എത്തിച്ചു അവിടെയാണ് സ്വദേശികള്‍ വസ്ത്രം അലക്കുന്നത്‌. വിശുദ്ധമായ വെള്ളം എന്ന് കരുതുന്ന ഈ വെള്ളം കൊണ്ട് ഇവര്‍ക്കെങ്ങനെ അലക്കാന്‍ സാധിക്കുന്നു ? ഒരു പക്ഷേ ഇവര്‍ ഇതെല്ലം അന്ധവിശ്വാസം എന്ന് തള്ളികളയുന്ന യുക്തിവാദികള്‍ ആവുമോ ? ഇവിടെ ഒരു ക്ഷേത്രം ഉണ്ട്, രാമനും ലക്ഷ്മണനും സീതയും ഒരുമിച്ചു നില്‍ക്കുന്ന പ്രതിഷ്ഠയാണു പ്രതേകത.
വസിഷ്ടില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ബിയാസിന്റെ തീരത്ത്‌ കുറച്ചു സമയം ഇരുന്നു. ജാഗ്രതാ നിര്‍ദേശം അവഗണിച്ചു കൊണ്ട് പലരും വെള്ളത്തില്‍ ഇറങ്ങുന്നുണ്ട്. പുറമേ കാണുന്ന ശാന്തതയല്ല ബിയാസ്. ഏതു സമയത്തും വെള്ളം പൊങ്ങാം, കുത്തിയൊലിക്കുന്ന വെള്ളത്തില്‍ പിടിച്ചു നില്‍ക്കുക അസാധ്യം. ദൂരെ ഹിമവാന്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നാളെ ഹിമവാന്റെ മടിത്തട്ടില്‍ കൂടിയാണ് യാത്ര.
ഇന്നലെ മറന്ന പ്ലംസ് ആണ് കഴിച്ചത്. വൈകീട്ട് ബില്‍വീന്ദര്‍ ബൈക്കുമായി വന്നു. മനാലിയില്‍ നിന്നും ലേയിലേക്കുള യാത്ര അപകടസാധ്യതയുള്ളതാണ്. മരണം മഞ്ഞായും, കാറ്റായും വരാം. ഭയം ഒട്ടുമില്ല, കോള്‍മയിര്‍ കൊള്ളിക്കുന്ന യാത്രയുടെ ലഹരിയില്‍ മറ്റെല്ലാം നിസ്സാരമാണ്.
(തുടരും )

Comments

Popular posts from this blog

Motor Cycle Diaries - Part 8 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 8 ട്രെക്കിന്റെ പിറകെ ഒരകലമിട്ടു ഞാനും തുരങ്കത്തിലേക്ക് കയറി. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം. മാണ്ടിയും കുളുവും തമ്മിലുള്ള ദൂരം പരമാവതി കുറഞ്ഞതില്‍ ഈ തുരങ്കത്തിന്റെ പങ്കു വളരെ വലുതാണ്. അകത്തു ചെറിയ വെട്ടം മാത്രമേ ഒള്ളൂ. ഞാന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. തുരങ്കത്തിന്റെ മുകളിലും, വശങ്ങളിലും ഉരുക്ക് കമ്പികള്‍ കൊണ്ട് ഒരു നെറ്റ് പോലെ പിടിപ്പിച്ചിട്ടുണ്ട്. പാറകഷ്ണങ്ങള്‍ ഉതിര്‍ന്നു വീണു അപകടം ഉണ്ടാവതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്. ഈ തുരങ്കത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ബി.ആര്‍.ഒ യുടെ കൈവശമാണ്. തുരങ്കം കഴിഞ്ഞിറങ്ങുന്നത് കുളു താഴ്വരയിലേക്ക് ആണ്. അരികിലൂടെ ബിയാസ് ഒഴുകുന്നുണ്ട്. "ദൈവങ്ങളുടെ താഴ്വര" എന്നാണ് കുളു അറിയപെടുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട് പേരറിയാത്ത ഒട്ടനവധി ചെറിയ അമ്പലങ്ങള്‍ ഉണ്ട്. വഴി വക്കില്‍ ചെറിയ സ്തൂപങ്ങളും. തമിഴ്നാട്ടില്‍ എവിടെയോ മൈല്‍കുറ്റിയെ ദൈവമായി ആരാധിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. തമിഴരുടെ ജീവിതശൈലി വെച്ച് അത് സത്യമാവാനും സാധ്യതയുണ്ട്. കുളു എത്തുന്നതിനു കുറച്ചു മുന്‍പ് ചെറുതായി മഴ ചാറിതുടങ്ങി. മഴ...

Motor Cycle Diaries - Part 6 Credits : Shareef Chungathara

Motor Cycle Diaries - Part 5 Credits : Shareef Chungathara മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 6 ഉറക്കത്തില്‍ അതിമനോഹരമായ ഒരു സ്വപ്നം കണ്ടിരുന്നു. പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമയ ഒരു താഴ്വരയില്‍ ഒരു കൊച്ചു വീട്. കുന്നിന്‍മുകളിലെ മരത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ വീടിന്റെ മുറ്റത്തുതന്നെ എത്തുന്നു. രാത്രികളില്‍ നാടന്‍ വാറ്റിനോട്‌ സാദ്ര്യശ്യമുള്ള കുപ്പിയിലെ പാനീയം കുടിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ പൂത്ത ആകാശം കണ്ടുകൊണ്ട് ഉറങ്ങുന്നു. താഴ്വരയില്‍ ഉരുകുന്ന മഞ്ഞു കണ്ടുകൊണ്ട് ഇഷ്ടിക പാകിയ അടുക്കളയില്‍ രണ്ടു കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൈകള്‍ മാത്രം. മുഖം കാണുന്നതിനു മുന്‍പ് റഫീക്ക് എന്നെ വിളിച്ചുണര്‍ത്തി. കഠിനമായ ദേഷ്യം വന്നെകിലും, റഫീക്ക് ആ യതുകൊണ്ട് മാത്രം തൊണ്ടയില്‍ എത്തിയ മുട്ടന്‍ തെറി ഉമിനീരിന്റെ കൂടെ വിഴുങ്ങി. എണീക്കുന്നില്ലേ എന്ന് ചോദിച്ചു അവന്‍ പോവുകയും ചെയ്തു. ഞാന്‍ വീണ്ടും കണ്ണടച്ച് ആ സ്വപനത്തിന്റെ ബാക്കി കാണാന്‍ കഴിയുമോ എന്ന് നോക്കി. ആരായിരിക്കും അത്? വീണ്ടും സ്വപ്നം റീവൈന്റ് ചെയ്ത് കൈകള്‍ മാത്രം പൌസ് ചെയ്തു നോക്കി. വിരലിലെ മോതിരം കണ്ടാലറിയാം അതവള്‍ തന്നെ, അല്ലെ...