Skip to main content

Motor Cycle Diaries - Part 5 Credits : Shareef Chungathara




മോട്ടോര്‍ സൈക്കിള്‍ ഡയറീസ്-5
നോട്ടുപുസ്തകത്തിന്റെ ചട്ടയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു മുസ്ലിം പള്ളി, അതായിരുന്നു ഞാന്‍ കണ്ട ആദ്യത്തെ താജ്മഹല്‍. ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങള്‍ എന്റെ വിശ്വാസത്തെ ബലപ്പെടുത്തി. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്താണ് ലോകത്തിലെ എഴ് അത്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹല്‍ എന്നും അതിന്റെ പിന്നിലെ ചരിത്രവും മനസ്സിലായത്. പ്രണയം നാമ്പിടുന്ന ഹൈസ്കൂള്‍ കാലത്തിലാണ്‌ ഒരു ഹിന്ദി സിനിമയില്‍ താജ്മഹല്‍ കാണുന്നത്. അതി മനോഹരമായ ഒരു കാഴ്ച്ച.
ഷാജഹാന്‍ തന്റെ ഭാര്യയുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടിയാണു മുംതാസ് മഹല്‍ എന്ന താജ്മഹല്‍ പണിയിപ്പിക്കുന്നത്. യമുനയുടെ തീരത്തുള്ള ഈ പ്രണയകാവ്യം പണിതീരാന്‍ വര്‍ഷങ്ങള്‍ എടുത്തു. കോടികണക്കിന് രൂപയും ആയിരങ്ങളുടെ പ്രയത്നവും ഇതിന്റെ പിന്നിലുണ്ട്. ഇറാനിലെ ശില്പി ലഹോറിയാണ് ഇതിന്റെ മുഖ്യശില്പി എന്നും അതല്ല ഉസ്താദ്‌ ഈസയാണ് എന്നും രണ്ടുപക്ഷമുണ്ട്.
കവാടം കഴിഞ്ഞു മുന്നോട്ടു പോവുമ്പോള്‍ ഇരുവശവും അലങ്കാരചെടികള്‍ കാണാം, അതിനു നടുവിലൂടെ ചെറിയ ഒരു വെള്ളകെട്ടും. മുന്നോട്ട് ചെല്ലുന്തോറും പച്ചപ്പ്‌ നിറഞ്ഞ മൈതാനവും. ചെരിപ്പഴിച്ച് വേണം താജ്മഹലില്‍ കയറാന്‍. പുറത്തു നിന്ന് രണ്ടു കവര്‍ മേടിചിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് വന്നത്. ചെരിപ്പിന്റെ പുറത്തു കവര്‍ ഇട്ടാല്‍ കാല്‍പാദം പൊള്ളില്ല. കത്തുന്ന സൂര്യന്റെ കീഴിലെ മാര്‍ബിള്‍ ഫലകങ്ങള്‍ കടുത്ത ചൂടായിരിക്കും. ആ സമയത്ത് ചിലപ്പോള്‍ താജിന്റെ ഒരു ഭംഗിയും ആസ്വദിക്കാന്‍ കഴിയില്ല. സുന്ദരിയായ ഒരു പെണ്‍കുട്ടി ചൂട്കാരണം ചാടി ചാടി നടക്കുന്നത് കണ്ടു. മനോഹരമായ ആ കാലുകള്‍ മിക്കവാറും കരിവാളിക്കും. ഒരു കവര്‍ കൂടി വാങ്ങാമായിരുന്നു. എങ്കില്‍ ഈ പ്രണയകാവ്യത്തിന്റെ അരികില്‍ മറ്റൊരു പ്രണയം പൊട്ടിമുളപ്പിക്കാമായിരുന്നു.
താജിന്റെ അകത്താണ് മുംതാസിന്റെ ശവകുടീരം ഉള്ളത്. എന്നാല്‍ ഇതൊരു പുകമറ മാത്രമാണെന്നും ഒരിക്കലും മുംതാസിന്റെ ശരീരവശിഷ്ടം ഒരിക്കലും ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല എന്ന് ഒരിക്കല്‍ ആഗ്രാ സ്വദേശിയായ ഒരു അപ്പൂപ്പന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പണ്ട് വിലപിടിപ്പുള്ള രത്നങ്ങളാള്‍ അലങ്കരിച്ചിരുന്നു. ബ്രിട്ടീഷ് അധിനിവേശകാലത്ത് അതെല്ലാം സായിപ്പ് കടത്തികൊണ്ട് പോയി. താജ്മഹല്‍ പറിച്ചെടുത്തു കൊണ്ടുപോവാന്‍ കഴിയാത്തതിനാല്‍ ആവണം ഇതിന്നും ഇവിടെ നില്‍ക്കുന്നത്.
നാല് ഭാഗത്തും അതിഗംഭീരമായ തൂണുകളും മാര്‍ബിളില്‍ തന്നെയാണ്. പേര്‍ഷ്യന്‍ ലിപിയിലും മറ്റും മാര്‍ബിളില്‍ കൊത്തിവെച്ചിരിക്കുന്നതൊക്കെ എന്താണാവോ?. താജ്മഹലിന്റെ പുറകുവശത്തായി യമുന ഒഴുകുന്നു. യമുന എന്ന് പറയാമോ? കഴിയില്ല. അതിമാനോഹരമായ യമുനയുടെ പ്രേതം മാത്രമാണ് ഇന്നുള്ളത്. നിറഞ്ഞു ഒഴുകുന്ന യമുനയില്‍ കൂടി ഒരു വഞ്ചിയില്‍ ഒറ്റക്ക് തുഴഞ്ഞങ്ങനെ പോവണം. അതും സന്ധ്യാസമയത്ത്. കൂടണയാന്‍ പോകുന്ന സൂര്യന്‍ താജിന്റെ മുകളില്‍ ചുമപ്പുരാശിയില്‍ നില്‍ക്കുന്നത് എനിക്ക് കാണണം.
അല്ല, അതിനു എനിക്ക് തുഴച്ചില്‍ അറിയില്ലല്ലോ.
ശ്രീനിവാസ്സന്‍ പറഞ്ഞ പോലെ കിനാവ് കാണുന്നതിനു "കൊഴപ്പമില്ലല്ലോ".
താജ്മഹല്‍ പ്രദക്ഷിണം വെച്ച് വരുമ്പോള്‍ താഴേക്ക് ഒരു സ്റ്റെപ്പ് ഇറങ്ങി പോവുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് ഉണ്ട്. അങ്ങോട്ട് ആരെയും കടത്തിവിടുന്നില്ല. ആഗ്ര കൊട്ടാരത്തിലേക്കുള്ള ഒരു രഹസ്യവഴി ആണെന്നാണ് കരുതുന്നത്. അതിനു വിശ്വസനീയമായ തെളിവൊന്നുമില്ല. താജില്‍ നിന്നിറങ്ങിയാല്‍ അതിനോട് ചേര്‍ന്ന് ഒരു മസ്ജിദ് ഉണ്ട്. മുന്‍പില്‍ അംഗശുദ്ധി വരുത്താനുള്ള ചെറിയ ഒരു കുളവും. എല്ലാ വെള്ളിഴായ്ച്ചയും ഇവിടെ നമസ്കാരം ഉണ്ടാവാറുണ്ട്. താജിന്റെ ഒരു മനോഹരമായ ഓര്‍മ്മയുണ്ട്, രണ്ടോ-മൂന്നോ വര്‍ഷം മുന്‍പ്, ഞാനും രബിയും കൂടി ഇവിടെ വന്നത്. സാധാരണ രാത്രിയില്‍ താജില്‍ ആരെയും പ്രവേശിപ്പിക്കില്ല. ഇടയ്ക്കു ഇതിനു അപവാദമായി ജിയോളജിക്കല്‍ സര്‍വ്വെ അനുമതി നല്‍കും. അഞ്ഞൂറ് രൂപാ പ്രവേശനനിരക്കില്‍. പൂര്‍ണനിലാവില്‍ കുളിച്ചു നില്‍ക്കുന്ന താജ് അത്രയും മനോഹരിയായി ഞാനെവിടെയും കണ്ടിട്ടില്ല.
പെട്ടെന്ന് താജില്‍ നിന്നിറങ്ങി നടന്നു. സമയം വൈകിയാല്‍ ഇന്ന് ആഗ്രാഫോര്‍ട്ടില്‍ എത്താന്‍ കഴിയില്ല. രണ്ടു കിലോമീറ്റര്‍ മാത്രമേ ഒള്ളൂ പക്ഷേ ടിക്കെറ്റ് കിട്ടാന്‍ പ്രയാസ്സമാവും. ബൈക്കെടുത്തു ആഗ്രാഫോര്‍ട്ടിനെ ലക്ഷ്യമാക്കി അതിവേഗം കുതിച്ചു. ടിക്കെറ്റ് തരുമ്പോള്‍ തന്നെ കൌണ്ടറില്‍ ഇരുന്നയാള്‍ പറഞ്ഞു, "ഇനി അരമണിക്കൂര്‍ മാത്രമേ ഒള്ളൂ. ടിക്കെറ്റ് വേണോ ?"
ടിക്കെട്ടും മേടിച്ചു അകത്തേക്ക് നടന്നു. അമര്‍സിങ്ങ് ഗേറ്റ് കടന്നു ചെന്നാല്‍ വലതു വശത്തായി കാണുന്ന മന്ദിരമാണ്‌ ജഹാന്ഗീര്‍ മഹല്‍. അക്ബര്‍ ചക്രവര്‍ത്തി തന്റെ രജപുത്ര ഭാര്യമാരെ താമസിപ്പിച്ചിരുന്നത് ഇവിടെയാണ്. പിന്നീട് ജഹാന്ഗീര്‍ ഇത് വിപുലീകരിച്ചു. ചുവന്ന മണല്‍കല്ല് കൊണ്ട് തന്നെയാണ് ഇതിന്റെ നിര്‍മ്മാണവും. ഹിന്ദു- മുസ്ലിം വാസ്തുകലയുടെ മിശ്രണം കൂടിയാണ് ഈ നിര്‍മ്മിതി. അകത്തെല്ലാം മുഗള്‍ ആഡംബരം കാണാന്‍ കഴിയും. നാലുകെട്ടിനകത്ത് പച്ചപ്പ്‌ നിറഞ്ഞ ഒരു പുല്‍ത്തകിടി. അകത്തും സമാനമായ കെട്ടിടങ്ങള്‍. ആഗ്രാകോട്ടയില്‍ വെച്ച് അകലത്തില്‍ താജ്മഹല്‍ കാണാം.
കറുത്ത മാര്‍ബിളില്‍ ഒരു താജ്മഹലിന്റെ നിര്‍മ്മാണം കൂടി ഷാജഹാന്‍ തുടങ്ങി വെച്ചിരുന്നു. ഈ സമയത്താണ് ഔറന്ഗ്സേബ് അധികാരം പിടിച്ചെടുക്കുന്നത്. ഷാജഹാനെ ആഗ്രാ കോട്ടയില്‍ തടവില്‍ പാര്‍പ്പിച്ചു. തടവില്‍ കിടന്നു തന്നെ താജ് കാണുന്ന രീതിയില്‍ ആയിരുന്നു ജയിലറ. കടുത്ത ലൈംഗികരോഗം ബാധിച്ചു ഇവിടെ വെച്ചാണ്‌ ഷാജഹാന്‍ മരിക്കുന്നത്.
ആഗ്രാകോട്ടയില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ വളരെ ക്ഷീണിച്ചിരുന്നു. രാവിലെ മാത്രമാണ് ഭക്ഷണം കഴിച്ചത്. പുറത്തു വെച്ച് ഒരു ജ്യൂസ് കുടിക്കുമ്പോള്‍ ആന്തരാവയവയങ്ങളില്‍ ഒരു സുഖമുള്ള തണുപ്പ് പടരുന്നത്‌ ഞാനറിഞ്ഞു.ബൈക്ക് പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ചെറിയ ഒരു പുല്‍ത്തകിടി ഉണ്ട്. കുറച്ചു സമയം ഞങ്ങള്‍ അവിടെ വിശ്രമിച്ചു. കുറച്ചു കഴിഞ്ഞു ഫാസില്‍ കുലുക്കി വിളിച്ചപ്പോയാണ് ഞാനുണര്‍ന്നത്. പെട്ടെന്ന് എണീച്ചതുകാരണം സമചിത്തത വീണ്ടെടുക്കാന്‍ നിമിഷങ്ങള്‍ എടുത്തു. ഇത്ര ചെറിയ സമയത്തില്‍ എങ്ങനെ ഉറങ്ങാന്‍ കഴിഞ്ഞു ?.
ഇനി എന്താണ് പ്ലാന്‍ ? ഫാസില്‍ എന്നോട് ചോദിച്ചു.
സത്യത്തില്‍ ആഗ്രയില്‍ നിന്ന് എങ്ങോട്ട് എന്ന് ഇതുവരെ ആലോചിച്ചിരുന്നില്ല.
ഫാസിലിനു തിരിച്ചു പോയാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ നിര്‍ബന്ധിക്കാന്‍ നിന്നില്ല. കാരണം മുന്നോട്ടുള്ള യാത്ര ദുസ്സഹം തന്നെ ആയിരിക്കും. രണ്ടു ഓപ്ഷന്‍ ആണുള്ളത്. ഒന്നെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് കേരളയിലോ, നിസാമുദ്ദീനിലോ കയറ്റിവിടുക. അല്ലെങ്കില്‍ പ്രതിവാര ട്രെയിനില്‍. മൊബൈലില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്സൈറ്റില്‍ കയറി നോക്കി കേരളയും നിസാമുദ്ദീനും ഫുള്ളാണ്‌. പിന്നെ ഉള്ളത് മറ്റെന്നാള്‍ ചണ്ഡിഗടില്‍ നിന്നുള്ള സബര്‍ക്കക്രാന്തിയാണ്. അതിനു ഒരു ടിക്കെറ്റ് ബുക്ക്‌ ചെയ്തു. മറ്റൊരു ദിവസ്സമാണെങ്കില്‍ ഇന്ന് രാത്രി ഡ്രൈവ് ചെയ്തിട്ടെങ്കിലും ചണ്ഡിഗടില്‍ എത്തുമായിരുന്നു. ഇന്ന് വല്ലാത്ത ക്ഷീണം. എന്ത് ചെയ്യും. ഫാസിലിനെകൊണ്ട് ഡ്രൈവ് ചെയ്യിപ്പിക്കാനുള്ള ആത്മവിശ്വാസം എനിക്കില്ല. ഇന്ന് രാത്രി ഡല്‍ഹിയിലേക്കു യാത്ര ചെയ്യുന്നത് ഓര്‍ക്കാനേ വയ്യ. പിന്നെ ചെയ്യാവുന്നത് അലിഗഡില്‍ പോയി അഷ്റഫിന്റെ കൂടെ രാത്രി കഴിക്കുക എന്നാണ്. ഒടുവില്‍ അലിഗഡില്‍ പോവാനും അഷ്‌റഫ്‌ അവിടെ ഇല്ലെങ്കില്‍ പുറത്തു റൂം എടുക്കാം എന്ന കണക്കുകൂട്ടലില്‍ അലിഗഡിലേക്ക് യാത്ര തിരിച്ചു.
യമുനാ എക്സ്പ്രസ്സ്‌വേ വാക്കുകള്‍ക്ക് അതീതമാണ്. അതിഗംഭീരമായ ആറുവരിപ്പാത. നോയിഡയും ആഗ്രയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഹൈവേ ആകെ 165 കിലോമീറ്റര്‍ ദൂരമേ ഒള്ളൂ. ഇത്രയും മികച്ച മറ്റൊരു ഹൈവേയും ഞാന്‍ കണ്ടിട്ടില്ല. അലിഗഡ് വരെ എനിക്കും ടോള്‍ കൊടുക്കേണ്ടി വന്നു, അന്‍പതു രൂപാ. നൂറു കിലോമീറ്റര്‍ സ്പീഡ് കഴിഞ്ഞാല്‍ ക്യാമറ പിടിക്കും. അതിനാല്‍ വളരെ ശ്രദ്ദിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇടയ്ക്കു എന്റെ കണ്ണുകള്‍ അടഞ്ഞു പോവുന്ന പോലെ തോന്നുന്നു. ഒരുവിധം മധുര ബൈപ്പാസ്സില്‍ എത്തിച്ചു. ഒരു കടയില്‍ കയറി ഒരു ചായ കുടിച്ചു. എന്റെ കയ്യിലെ സിഗരട്ട് കഴിഞ്ഞിരുന്നു. ആ കടയില്‍ നിന്ന് തന്നെ ഒരു സിഗരറ്റ് വാങ്ങി തീ പിടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാറ്റ് വീശുന്നത് കാരണം രണ്ടു തവണ എന്റെ ശ്രമം പരാജയപെട്ടു. പെട്ടെന്ന് അവിടെ ഇരുന്ന ഒരാള്‍ എണീക്കുകയും രണ്ടു കൈകൊണ്ടും പിടിച്ചു ഒരു മറ ഉണ്ടാക്കുകയും ചെയ്തു. നന്ദിയോടെ ഞാനൊന്നു മന്ദഹസിച്ചു.
വളരെ ശ്രദ്ദിച്ചു ഫാസിലിനോട് പറഞ്ഞു ഞാന്‍ പിന്നില്‍ കയറി. കുറച്ചു ദൂരം പോയപ്പോയെക്കും ഒരു പോലീസുകാരന്‍ കൈ കാണിച്ചു. ഇരുട്ടില്‍ നിന്ന് കയറി വന്നതിനാലും, പോലിസ് ആയതിനാലും ഫാസില്‍ ഒന്ന് പതറി എന്ന് തോന്നുന്നു. ബ്രേക്ക് ചവിട്ടി നിര്‍ത്തുന്നതിനിടക്ക് ബൈക്ക് ഓഫായി പോയി. ജോലികഴിഞ്ഞു പോകുന്ന അയാള്‍ ഒരു ലിഫ്റ്റ്‌ കിട്ടുമോ എന്നറിയാന്‍ വേണ്ടി കൈകാണിച്ചതായിരുന്നു. രണ്ടുപേരുള്ളതിനാല്‍ പോവാനും പറഞ്ഞു. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോയാണ് അദേഹം നമ്പര്‍ പ്ലേറ്റ് കണ്ടെതെന്നു തോന്നുന്നു. വീണ്ടും അടുത്തു വന്നു എവിടെ പോവുന്നു എന്നെല്ലാം അന്വേഷിച്ചു. ഇത്ര ദീര്‍ഘമായ യാത്ര ആയതിനാല്‍ നമ്മുടെ ഫ്ലാഗ് ബൈക്കിന്റെ മുന്‍പില്‍ വെച്ചാല്‍ നന്നാവും എന്നും പറഞ്ഞു പുള്ളി വേറൊരു ബൈക്കില്‍ കയറി പോയി.
അലിഗഡ് എത്തിയതിനു ശേഷം അഷ്‌റഫിനെ വിളിച്ചു. ഭാഗ്യം അവനവിടെ തന്നെയുണ്ട്‌. കുറച്ചു മുന്നോട്ടു വരാനും പറഞ്ഞു. എന്നെ അവിചാരിതമായി കണ്ടതിന്റെ യാതൊരു ഭാവവിത്യാസവും അവനില്ല. എങ്ങനെ ഉണ്ടാവാനാണ്, ചെറുപ്പം തൊട്ടേ എന്റെ എല്ലാ ഭ്രാന്തും അവനറിയാമല്ലോ. യൂണിവേഴ്സിറ്റിയോട് ചേര്‍ന്ന് ഒരു വീടെടുത്താണ് അവന്റെ താമസം. ഹൈദരാബാദ് സ്വദേശിയായ റഫീക്ക് മാത്രമാണ് അന്നവിടെ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരൊക്കെ നാട്ടില്‍ പോയിരിക്കുകയാണ്. ഞങ്ങളുടെ വരവ് പ്രമാണിച്ച് റഫീക്ക് ബിരിയാണിക്കുള്ള വട്ടംകൂട്ടി. കുളിച്ചു വന്നതിനു ശേഷം യാത്രയെ കുറിച്ച് ചെറിയ ഒരു വിവരണം കൊടുത്തു.
ഇവന് ചെറുപ്പത്തിലെ ഭ്രാന്താണ്. നിനക്ക് എന്തിന്റെ കുത്തികഴപ്പാ?
ഫാസിലിനോടായി അഷ്റഫിന്റെ ചോദ്യം. ഞാന്‍ മറ്റെന്നാള്‍ തിരിച്ചു പോകും എന്ന് അതിനു മറുപടിയും കൊടുത്തു. ഈ ചോദ്യത്തില്‍ എന്നെ ചിന്തിപ്പിച്ച ഒരു കാര്യം ഈ പദങ്ങളൊക്കെ ഇവനെവിടുന്നു കിട്ടി എന്നതാണ്. മാത്രമല്ല അങ്ങനെയൊന്നും അവന്‍ സംസാരിക്കാറുമില്ല.റഫീക്കിന്റെ ബിരിയാണി സൂപ്പര്‍ ആയിരുന്നു. നല്ല അസ്സല്‍ ഹൈദരാബാദ് ബിരിയാണി. നേരത്തെ കിടക്കണമെന്ന് കരുതിയിരുന്നെകിലും സംസാരിച്ചിരുന്ന് ഉറങ്ങിയപ്പോള്‍ പാതിരാത്രി ആയിരുന്നു.
(തുടരും)

Comments

Popular posts from this blog

Motor Cycle Diaries - Part 8 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 8 ട്രെക്കിന്റെ പിറകെ ഒരകലമിട്ടു ഞാനും തുരങ്കത്തിലേക്ക് കയറി. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം. മാണ്ടിയും കുളുവും തമ്മിലുള്ള ദൂരം പരമാവതി കുറഞ്ഞതില്‍ ഈ തുരങ്കത്തിന്റെ പങ്കു വളരെ വലുതാണ്. അകത്തു ചെറിയ വെട്ടം മാത്രമേ ഒള്ളൂ. ഞാന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. തുരങ്കത്തിന്റെ മുകളിലും, വശങ്ങളിലും ഉരുക്ക് കമ്പികള്‍ കൊണ്ട് ഒരു നെറ്റ് പോലെ പിടിപ്പിച്ചിട്ടുണ്ട്. പാറകഷ്ണങ്ങള്‍ ഉതിര്‍ന്നു വീണു അപകടം ഉണ്ടാവതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്. ഈ തുരങ്കത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ബി.ആര്‍.ഒ യുടെ കൈവശമാണ്. തുരങ്കം കഴിഞ്ഞിറങ്ങുന്നത് കുളു താഴ്വരയിലേക്ക് ആണ്. അരികിലൂടെ ബിയാസ് ഒഴുകുന്നുണ്ട്. "ദൈവങ്ങളുടെ താഴ്വര" എന്നാണ് കുളു അറിയപെടുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട് പേരറിയാത്ത ഒട്ടനവധി ചെറിയ അമ്പലങ്ങള്‍ ഉണ്ട്. വഴി വക്കില്‍ ചെറിയ സ്തൂപങ്ങളും. തമിഴ്നാട്ടില്‍ എവിടെയോ മൈല്‍കുറ്റിയെ ദൈവമായി ആരാധിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. തമിഴരുടെ ജീവിതശൈലി വെച്ച് അത് സത്യമാവാനും സാധ്യതയുണ്ട്. കുളു എത്തുന്നതിനു കുറച്ചു മുന്‍പ് ചെറുതായി മഴ ചാറിതുടങ്ങി. മഴ...

Motor Cycle Diaries - Part 6 Credits : Shareef Chungathara

Motor Cycle Diaries - Part 5 Credits : Shareef Chungathara മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 6 ഉറക്കത്തില്‍ അതിമനോഹരമായ ഒരു സ്വപ്നം കണ്ടിരുന്നു. പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമയ ഒരു താഴ്വരയില്‍ ഒരു കൊച്ചു വീട്. കുന്നിന്‍മുകളിലെ മരത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ വീടിന്റെ മുറ്റത്തുതന്നെ എത്തുന്നു. രാത്രികളില്‍ നാടന്‍ വാറ്റിനോട്‌ സാദ്ര്യശ്യമുള്ള കുപ്പിയിലെ പാനീയം കുടിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ പൂത്ത ആകാശം കണ്ടുകൊണ്ട് ഉറങ്ങുന്നു. താഴ്വരയില്‍ ഉരുകുന്ന മഞ്ഞു കണ്ടുകൊണ്ട് ഇഷ്ടിക പാകിയ അടുക്കളയില്‍ രണ്ടു കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൈകള്‍ മാത്രം. മുഖം കാണുന്നതിനു മുന്‍പ് റഫീക്ക് എന്നെ വിളിച്ചുണര്‍ത്തി. കഠിനമായ ദേഷ്യം വന്നെകിലും, റഫീക്ക് ആ യതുകൊണ്ട് മാത്രം തൊണ്ടയില്‍ എത്തിയ മുട്ടന്‍ തെറി ഉമിനീരിന്റെ കൂടെ വിഴുങ്ങി. എണീക്കുന്നില്ലേ എന്ന് ചോദിച്ചു അവന്‍ പോവുകയും ചെയ്തു. ഞാന്‍ വീണ്ടും കണ്ണടച്ച് ആ സ്വപനത്തിന്റെ ബാക്കി കാണാന്‍ കഴിയുമോ എന്ന് നോക്കി. ആരായിരിക്കും അത്? വീണ്ടും സ്വപ്നം റീവൈന്റ് ചെയ്ത് കൈകള്‍ മാത്രം പൌസ് ചെയ്തു നോക്കി. വിരലിലെ മോതിരം കണ്ടാലറിയാം അതവള്‍ തന്നെ, അല്ലെ...

Motor Cycle Diaries - Part 11 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 11 ആട്ടിന്‍പറ്റത്തെ പുറകിലാക്കി ഞാന്‍ മുന്നോട്ടു പോയി. മനാലി എത്തുന്നതിനു മുന്‍പ് റോഡിന്റെ ഇരുവശത്തും അപ്പിള്‍, പ്ലംസ് കൃഷികള്‍ ഉണ്ട്. വിളവെടുപ്പ് കഴിഞ്ഞതും, വിളവെടുത്തുകൊണ്ടിരിക്കുന്നതുമായ കൃഷിയിടങ്ങള്‍. മരത്തില്‍ കയറി പ്ലംസ് പറിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. അവളെ കടന്നു മുന്നോട്ടു പോയെങ്കിലും വീണ്ടും ബൈക്ക് തിരിച്ചു. അവളും അവളുടെ അച്ഛനും അനിയനും അടങ്ങുന്ന സംഘം പ്ലംസ് പറിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖം വെക്തമല്ല. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അവളുടെ അനിയന്‍ തലയാട്ടി. നിറഞ്ഞ കുട്ടയുമായി അവളുടെ അച്ഛന്‍ ഇറങ്ങി വന്നു. ഞാന്‍ വെറുതെ പ്ലംസിന്റെ കുട്ടയിലേക്ക് നോക്കി. ചുവന്നു തുടുത്ത പ്ലംസ്. നാട്ടില്‍ കിട്ടുന്ന പ്ലംസ് ഇത്ര വലിപ്പം ഉണ്ടാവാറില്ല. എന്റെ നോട്ടം അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പിടി വാരി എനിക്ക് തന്നു. ഒരു കൈയ്യില്‍ ഹെല്‍മെറ്റ്‌ ഇരിക്കുന്നതിനാല്‍ ഹെല്‍മെറ്റിന്റെ അകം കാണിച്ചു കൊടുത്തു. ഒരു നിമിഷം ശങ്കിച്ച് നിന്നതിനു ശേഷം വീണ്ടും പ്ലംസ് ഹെല്‍മെറ്റിനകത്തേക്ക് ഇട്ടു തന്നു. സംഗതി ചമ്മിയെങ്ക...